ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

November 9, 2012

വാള്‍പോസ്റ്റ് (ടെലിഫിലിം)

ഇതൊരു ബ്ലോഗ്‌ പോസ്റ്റല്ല യുടുബില്‍ അപ്ലോഡ്‌ ചെയ്തിട്ടുള്ള ഒരു ഹൃസ്വചിത്രം കാണാനായുള്ള ക്ഷണം മാത്രം. ദോഹ ഡ്രീംസ് അവതരിപ്പിക്കുന്ന ആദ്യ സംരംഭം വാള്‍പോസ്റ്റ് (Wall post) പതിമൂന്നു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ടെലിഫിലിം , കണ്ടു വിലയിരുത്തണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.



ഇന്ന് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും എന്നാല്‍ നിത്യസംഭവമായതിനാല്‍ ശ്രദ്ധിക്കപ്പെടാത്തതുമായ ഒരു വാര്‍ത്തയാണ് യുവത്വങ്ങളുടെ അകാലമരണങ്ങള്‍ , 'കുഴുഞ്ഞുവീണു മരിച്ചു , ഹൃദയാഘാതം മൂലം യുവാവ് മരിച്ചു ,സ്കൂള്‍ വിദ്യാര്‍ഥിനീ യാത്രക്കിടെ മരിച്ചു , ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചു , കല്യാണതലേന്ന് യുവാവ് മരിച്ചു...' എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കാണാത്ത ദിനങ്ങള്‍ ചുരുക്കം.

ഈ വാര്‍ത്തകളോട് ചേര്‍ത്ത് വായിക്കപ്പെടേണ്ട ചില വാര്‍ത്തകള്‍ കൂടി നാം നിത്യേന കാണാറുണ്ടെങ്കിലും അതാരും അത്ര ഗൌരവമായി എടുക്കാറില്ലെന്നതാണ് യാഥാര്‍ത്യം. ഫാസ്റ്റ്‌ഫുഡ്‌ മരണത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗം; ആഴ്ചയില്‍ ഒരിക്കല്‍ പോലും ഫാസ്റ്റ് ഫുഡ്‌ കഴിക്കരുത് , സോസേജ്‌ കഴിച്ചാല്‍ കാന്‍സറിനു സാധ്യത തുടങ്ങിയ അത്തരം വാര്‍ത്തകള്‍ നമ്മള്‍ കണ്ടില്ലെന്നു വെക്കാറാണ് പതിവ്.


ഇത്തരം വാര്‍ത്തകളെ  അടിസ്ഥാനമാക്കി ഞങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ ബോധവത്കരണ സംരംഭമായി ഒരു ഹൃസ്വചിത്രം ഇവിടെ സമര്‍പ്പിക്കുന്നു, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എല്ലാവരും ദോഹയില്‍ (ഖത്തര്‍ ) വിവിധ കമ്പനികളില്‍ ജോലി നോക്കുന്നവരാണ്‌,പ്രൊഫഷണല്‍  ആര്‍ട്ടിസ്റ്റുകളോ പ്രോഫഷണന്‍  ഉപകരണങ്ങളോ  ഇല്ലാതെ ഒരു എളിയ സംരംഭം, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തുടക്കാരെന്ന നിലക്ക് ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് ഉത്തേജനമാണെന്നതിനാല്‍ മനസ്സില്‍ തോന്നിയത് എന്തുതന്നെയായാലും അതിവിടെയോ യുടുബ്‌ കമ്മന്റ് പേജിലോ  കുറിക്കണമെന്ന് അപേക്ഷയോടെ വാള്‍പോസ്റ്റ് എന്ന ഈ കൊച്ചു ടെലിഫിലിം ഇവിടെ സമര്‍പ്പിക്കുന്നു.

ഈ സംരംഭത്തിന്റെ ക്യാമറക്ക്‌  മുന്നിലും  പിന്നിലും  പ്രവര്‍ത്തിച്ചവര്‍ :-


അജീഷ് കുമാര്‍ 

ഷാന്‍ വെങ്കിടങ്ങ്‌ 
നവാസ് തൊഴിയൂര്‍ 
തുഷാന്ത് 
 ആരിഫ് .യു .എ (ഗതാഗതം )


 നാഷി  ബക്കര്‍ 

 സലിം  കോഴിക്കോട് 

 സബിത്ത് 
( സഹസംവിധാനം )

 സിദ്ദിക് തെക്കേകാട് 

സിജോ ബേബി 

റിയാസ് ആര്‍ .എം 
(ചായാഗ്രഹണം )
അലി മാണിക്കത്ത് 
(രചന -സംവിധാനം)

May 12, 2012

എന്റെ നാട്ടിലൂടെ..

തൊഴിയൂര്‍ ഗ്രാമത്തിലേക്ക് സ്വാഗതം  ഗുരുവായൂര്‍ പൊന്നാനി റോഡ്‌ -ഗുരുവായൂര്‍ നിന്നും നാല് കിലോമീറ്റര്‍ തൊഴിയൂര്‍ സുനേന നഗറിലേക്ക് .

March 25, 2012

"സെക്രീത്തു യാത്ര, ചില രഹസ്യവെളിപ്പെടുത്തലുകള്‍ "

ഇത്  16-03-12 ന് വെളളിയാഴ്ച നടത്തിയ സെക്രീത്തു  യാത്രയിലെ അനുഭവങ്ങള്‍ വിവരിക്കാനോ ചിത്രങ്ങള്‍ കാണിക്കാനോ ഉള്ളതായ ഒരു പോസ്റ്റായി കരുതരുത്, അതിനു വേണമെങ്കില്‍ നമ്മുടെ ഖത്തര്‍ മലയാളം ബ്ലോഗിലെ രാമന്‍റെ Qമലയാളം യാത്ര  ബിജുകുമാര്‍ ഭായിയുടെ നേര്‍ക്കാഴ്ചകളിലെ ദുഖാന്‍ വിനോദയാത്രാ - ഫോട്ടോ ഫീച്ചര്‍"  സുബൈര്‍ ബിന്‍  ഇബ്രാഹീമിന്റെ തിരയിലെ" ക്യു -മലയാളം യാത്രയും രാജന്‍ ജോസഫും "മജീദ്‌ഭായിയുടെ ആര്‍ട്ട് ഓഫ് വേവിലെ "സിക്രീത്തിലേക്കൊരു" വിനോദ യാത്ര" എന്നിവ ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ പോയി വായിക്കാം ,കാണാം. ഈ പോസ്റ്റ്  ആ യാത്രയില്‍ നിന്നും എനിക്ക് വീണുകിട്ടിയ ചില രഹസ്യങ്ങളുടെ നഗ്നമായ വെളിപ്പെടുത്തലിന് വേണ്ടിയാണ് , ഇനിയും അത്  ഉളളിലൊതുക്കി വെച്ചുക്കൊണ്ട് നടന്നാല്‍ എന്റെ സര്‍വ്വവിധ കണ്ട്രോളും കൈവിട്ടു പോകുമെന്നതിനാല്‍ ആ രഹസ്യങ്ങളുടെ കലവറ ഇവിടെ ഞാന്‍ മലര്‍ക്കെ തുറക്കുകയാണ് , അതിനു മുമ്പ് രണ്ടു വാക്ക് പറഞ്ഞോട്ടെ. 

February 29, 2012

പൂരക്കാഴ്ചകള്‍ .

                  പ്രവാസ ജീവിതത്താല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന ചില കാഴ്ചവട്ടങ്ങള്‍ ..

February 20, 2012

"കോപ്പിലെ പോസ്റ്റും, മീറ്റും, ഈറ്റും"


മത്തായിച്ഛന്‍  : കുര്യച്ചന്‍ എന്താ പറഞ്ഞത്?
ബാലകൃഷ്ണന്‍  : മത്തായിച്ചന്‍  നല്ലൊരു  മനുഷ്യനാണെന്ന്..,  
മത്തായിച്ചന്‍  : വേറെ  വല്ലതും  അയാള്‍  പറഞ്ഞോ ?
ബാലകൃഷ്ണന്‍  : വിഷമം  പറഞ്ഞാല്‍   മതി  മത്തായിച്ചന്റെ  മനസ്സലിയും  എന്നും  പറഞ്ഞു ..
റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ ഈ  സീനില്‍ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍  മാന്നാര്‍ മത്തായിച്ചന്റെ  മുഖത്ത്  മിന്നിമറയുന്ന  ചില  ഭാവങ്ങള്‍  ഓര്‍ക്കുന്നില്ലേ ? , അങ്ങിനെ  ഒരു  ഭാവം  ഇക്കഴിഞ്ഞ  ഖത്തര്‍  മീറ്റില്‍  എന്റെ  മുഖത്തും  മിന്നിമറഞ്ഞോ  എന്നൊരു  സംശയം! അതെന്തുകൊണ്ടാണെന്ന്   വഴിയെ  പറയാം..
ഈയിടെയായി  എല്ലാവരും  കോപ്പിന്മേല്‍   കേറിപ്പിടിച്ചിരിക്കുകയാണെന്ന്  തോന്നുന്നു , കോപ്പിലെ  ബ്ലോഗ്ഗര്‍ ,'കോപ്പിലെ ബ്ലോഗ്‌ മീറ്റ് , കോപ്പിലെ  അവാര്‍ഡ്‌  എന്നിങ്ങനെ  ഒരഞ്ചാറു  കോപ്പിലെ  പോസ്റ്റുകള്‍  ഈയിടെ കണ്ടു , നിഘണ്ടുവില്‍  മുങ്ങിത്തപ്പി  നോക്കിയെങ്കിലും  കോപ്പിന്  പ്രതേകിച്ചു  അര്‍ഥം  ഒന്നും  കിട്ടിയില്ല  ,എന്നാപിന്നെ  അര്‍ഥം  എന്ത്  കോപ്പായാലും  വേണ്ടില്ല  കിടക്കട്ടെ  നമ്മടെ  വകയും  കോപ്പിലെ  പോസ്റ്റൊരെണ്ണമെന്നു  കരുതി, ഹല്ല  പിന്നെ!
പശൂം ചത്തു മോരിലെ പുളിയും പോയെന്നു പറഞ്ഞപോലെ മീറ്റ് കഴിഞ്ഞിട്ടിപ്പോ ആഴ്ച രണ്ടാവാറായി..ഇപ്പോഴാ ഇയാള്‍ടെ ഒടുക്കത്തെ കോപ്പിലെയൊരു പോസ്റ്റ്‌ എന്ന് കരുതുന്നവര്‍ക്കും പറയാന്‍ എളുപ്പമായല്ലോ!

January 18, 2012

"കൂട് കൂട്ടാന്‍ പോണോരെ ..ഇതിലെ, ഇതിലെ.."


കഴിഞ്ഞ വര്‍ഷം ഞാനൊരു പുതിയ വീട് വെച്ചു, മനോരമ പ്രസിദ്ധീകരണമായ 'വീട്' മാഗസിന്‍റെ 2009 ലെ ഒരു ലക്കത്തില്‍ കണ്ട ഒരു ഇടത്തരം പ്ലാനില്‍ 
എന്റെ ഇഷ്ടത്തിനൊത്ത് ചില കൊച്ചു മാറ്റങ്ങള്‍ വരുത്തി 
അത് അവലംബിച്ചായിരുന്നു നിര്‍മ്മാണം.
2010 ജനുവരിയില്‍ ആരംഭം കുറിച്ച പണി സാമ്പത്തിക മാന്ദ്യങ്ങളില്‍  തട്ടിയും തടഞ്ഞും  
കഴിഞ്ഞ വര്‍ഷം  ഒക്ടോബറില്‍ ഏകദേശം കേറി താമസിക്കാനുള്ള പരുവത്തില്‍ ആയിക്കിട്ടി. 
പുതുതായി പണിത വീടുകളുടെ ഫോട്ടോകളും അവയുടെ പ്ലേനുകളും വീട് മാഗസിനില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് വളരെ ഉപകാരപ്രദമാണ്.
ഡിസംബര്‍ ലക്കം വീട് മാഗസിന്റെ വാര്‍ഷിക സ്പെഷ്യല്‍ പതിപ്പില്‍ 
പത്ത് വ്യത്യസ്തമായ വീടുകളും അവയുടെ പ്ലാനുകളും കണ്ടപ്പോല്‍ തോന്നിയ ഒരു ഐഡിയയാണിത് , ആ പ്ലേനുകളുടെയും വീടുകളുടെയും ഫോട്ടോകള്‍
 ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു.
എന്നെപ്പോലെ ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കിലോ! ഓരോ പ്ലേനുകളും തയ്യാറാക്കിയവരുടെ പേരുവിവരങ്ങളും ഫോണ്‍ നമ്പരും അവയോട് കൂടെയുണ്ട്.
വീട് മാഗസിന്റെ പ്രവര്‍ത്തകര്‍ക്ക് കടപ്പാടും കൃതഞ്ജതയും രേഖപ്പെടുത്തുന്നു.

December 20, 2011

ചില അമ്മമാരും കുഞ്ഞുങ്ങളും .

                                              ഈ സുരക്ഷിതത്വം മറ്റെവിടെ കിട്ടാന്‍ ?

September 2, 2011

ഒരു കൊച്ചു പെരുന്നാള്‍ ഈറ്റ്.

വര്‍ഷം തോറും രണ്ടു പെരുന്നാ‍ള്‍  ദിനങ്ങളില്‍ നടത്തിവരാറുള്ള മഹത്തായ ഉറക്കയജ്ഞം (വളരെ അത്യാവശ്യ ദിനചര്യക‍ള്‍ക്കും നിര്‍ബന്ധ കര്‍മ്മങ്ങള്‍ക്കും മാത്രമായി ടൈംടേബിള്‍പ്രകാരം അലാറം വെച്ച് ഉണരുകയും കൂടിയാല്‍ അരമണിക്കൂര്കൊണ്ട് പരിപാടി കഴിഞ്ഞു വീണ്ടും പൂര്വ്വസ്ഥിതി പ്രാപിക്കുന്നതുമായ ഇരുപത്തി നാല് മണിക്കൂര്‍നീണ്ടു നില്ക്കുന്ന പരിപാടി മിക്കവാറും ഗള്‍ഫ്നാടുകളില്‍കണ്ടു വരുന്നതാണ്) അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയ ഒരു നേരത്താണ് സൈലന്റ് മോഡില്‍കിടന്ന മൊബൈലില്‍നിന്നും തുരു തുരാ  വൈബ്രഷന്‍റെ മൂളിച്ച കേട്ടത്, മൂന്നു നാല് തവണ ആവര്ത്തിച്ചപ്പോള്‍ മനമില്ലാ മനസ്സോടെയാണ് എടുത്തുനോക്കിയത്തൊപ്പിക്കാരന്കുറുമ്പടി ഡിസ്പ്ലേയില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു ചിരി  കണ്ടപ്പോള്‍തന്നെ ഉറക്കത്തിന്റെ ഒരു കെട്ടു വിട്ടൊഴിഞ്ഞു, ചില്ലറ കുശലങ്ങള്‍ക്ക് ശേഷം മൂപ്പര്‍കാര്യത്തിലേക്ക് കടന്നു.

August 24, 2011

മുയലും ആമയും..

മുയല്‍ :  ഒന്നാം നമ്പര്‍ ഓട്ടക്കാരന്‍ , പക്കാ വെജിറ്റേറിയന്‍, ദുര്‍മേദസ്സ് തൊട്ടുതീണ്ടിയിട്ടില്ലാത്ത ശരീരം,  ദിവസവും കുറഞ്ഞത് അഞ്ചു കിലോമീറ്റര്‍ ദൂരമെങ്കിലും ഓടിയും ചാടിയും കറങ്ങുന്നു, ഏറെ പോഷക സംപുഷ്ടങ്ങളായ ക്യാരററ്, കിഴങ്ങുകള്‍ തുടങ്ങിയയാണ് പ്രധാന ഭക്ഷണം, ജീവിത കാലയളവ് മിക്കവാറും അഞ്ചോ ആറോ വര്‍ഷം, ഏറ്റവും കൂടിയത് പതിമൂന്നു വര്‍ഷമാണ് റിക്കാര്‍ഡ്‌.


August 2, 2011

"ഖൊള്ളീങ്ങ് അഥവാ ഫൂല മജ്ജീനി..!"

ഇതെന്തു ഹലാക്കിന്റെ അവിലും കഞ്ഞിയാണെന്നോര്‍ത്തു അന്തംവിടണ്ട , നമ്മടെ കേരളക്കരയിലെ ഒരു നല്ല ഭക്ഷണ സാധനത്തിനു ഒരു അറബി നല്‍കിയ പേരാണ്, കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഒരു ആറുആറരയോടുകൂടിയാണ് സംഭവം നടന്നത്, ഞങ്ങളുടെ സുപ്പര്‍ മാര്‍ക്കറ്റില്‍ സാധാരണ വ്യാഴാഴ്ചകളെക്കാള്‍ തിരക്കുണ്ടായിരുന്നു അന്ന്, മാസാവസാനത്തോടൊപ്പം ഗള്‍ഫ് നാടുകളെ ആഘോഷമാക്കുന്ന റംസാന്‍ മാസത്തിന്‍റെ ആഗമനവും കൂടി ആയതുകൊണ്ടാവാം ഈ തിരക്ക്, റംസാന്‍ സ്പെഷ്യലായി പല കമ്പനികളും ശമ്പളം നേരത്തെ കൊടുത്തതും ഒരു കാരണമാണ്, ഗള്‍ഫ്‌ നാടുകളിലേക്ക് ചേക്കേറിയവരായ ഒട്ടുമിക്ക ദേശക്കാരും ഭാഷക്കാരും പിന്നെ സ്വദേശികളായവരും മൊത്തം കുടുംബാംഗങ്ങളോടൊപ്പം തന്നെയാണ് എത്തിച്ചേര്‍ന്നിരുന്നത്, സെഞ്ചുറിയും കഴിഞ്ഞ് കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന ഓള്‍ഡ്‌ ഗോള്‍ഡുകള്‍ മുതല്‍ തലേദിവസം രാത്രിവരെ റിലീസായ ന്യൂ ജനറേഷന്‍ അംഗം വരെ ചില പര്‍ച്ചേസ് കുടുംബത്തിലുണ്ട് , പര്‍ച്ചേസ് ഒരു ആഘോഷമാക്കൂ എന്ന പരസ്യവാചകം ഒരു പാരയാകുന്ന മട്ടാണല്ലോ കാണുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു സഹപ്രവര്‍ത്തകന്‍ പറയുന്നത് കേട്ടിരുന്നു, പരസ്യം കണ്ടു ആര്‍മാദിക്കാനായി വള്ളിയും പൊട്ടിച്ചിറങ്ങിയവരുടെ കൂട്ടത്തില്‍ തെറ്റാറൈറ്റ്‌ കളിച്ചു ട്രോളിയും തള്ളി ഒച്ചിന്‍റെ വേഗതയില്‍ നീങ്ങുന്ന ചില മുത്തശ്ശിമാര്‍ ഡിസ്പ്ലേ റാക്കുകള്‍ക്കിടയില്‍ ട്രാഫിക്‌ബ്ലോക്കുണ്ടാക്കുന്നതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഗഹനമായ നിരീക്ഷണങ്ങളിലൂടെ ഞങ്ങള്‍ കണ്ടെത്തിയിരുന്നു

July 4, 2011

"എന്തുകൊണ്ട് നമുക്കാവുന്നില്ല! "

                                        A News 9 Campaign video advt:
ജനങ്ങളെ ബോധവത്ക്കരിക്കാനായി ചിത്രീകരിച്ചതെങ്കിലും ഇതില്‍ കാണുന്നത് തള്ളിക്കളയാനാവില്ല, തിരക്കുകള്‍ക്കിടയില്‍ നാം മനപ്പൂര്‍വ്വം ശ്രദ്ധകൊടുക്കാത്ത ഒരു കാര്യം.
ജലം അമൂല്യമാണ്, നിധിപോലെയാണ്, അതൊരു തുള്ളിപോലും പാഴാക്കരുത്, ഒരു പാട് കേട്ടും കണ്ടും വായിച്ചും അനുഭവിച്ചും നാം ശെരിക്കും മനസ്സിലാക്കി വെച്ചിട്ടുള്ള കാര്യം , പക്ഷെ ഇങ്ങിനെ ഒരു കാഴ്ചയില്‍ നിന്നും നാം മുഖം തിരിച്ചു പോവുന്നതെന്തേ? ഈ ജീവിയുടെ വിവേകം പോലും കാണിക്കാനാവാത്ത

June 16, 2011

കത്തിവേഷക്കാര്‍ ജാഗ്രതൈ!


"ജീന്‍സ്‌ ഒന്ന് മുറുക്കിയുടുത്തോളൂ, പോലീസ്‌ പിന്നാലെയുണ്ട്" കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണിത്, അഞ്ചാറ് മാസങ്ങള്‍ക്ക് മുമ്പും ഇങ്ങിനെ ഒരു വാര്‍ത്ത ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു , ചാവക്കാട്ടുകാരെ കൂടുതല്‍ പരാമര്‍ക്കുന്നതിനാല്‍ അതേക്കുറിച്ച്  ചാവക്കാട്ടുകാരനായ പി എ എ റഹ്മാന്‍ ഭായ് ഇപത്രത്തില്‍ എഴുതിയ ഒരു ആര്‍ട്ടിക്കിളും കണ്ടതായി ഓര്‍ക്കുന്നു.

June 10, 2011

അന്തരങ്ങള്‍ .

 ഊഷര ഭൂമിയില്‍ വരണ്ടുപോകുന്ന ജീവിതങ്ങളെപോലെ പലപ്പോഴും ഇവിടുത്തെ കാഴ്ചകളും ..

June 3, 2011

നയന മനോഹരം.

  മെയിലുകള്‍ വഴിയും ഗൂഗിള്‍ വഴിയും ലഭിച്ച എനിക്ക് നല്ലതെന്നു തോന്നിയ മനസ്സിനും കണ്ണിനും    കുളിര്‍മ്മ നല്‍കുന്ന സുന്ദരമായ ചില കാഴ്ചകള്‍ , ഡെസ്ക്ടോപ്‌ വാള്‍പേപ്പറും, സ്ക്രീന്‍            സേവറും ആക്കാവുന്നവ , ഈ ഫോട്ടോകള്‍ എടുത്ത ആ നല്ല ഫോട്ടോ ഗ്രാഫേര്‍സിന് ഒരു പാട് നന്ദിയോടെ 

April 14, 2011

വിസ്മൃതിയിലേക്ക് .

ഓര്‍മ്മകളിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന ഒരു നാടന്‍ കാഴ്ച 

March 11, 2011

രാധയും കൃഷ്ണനും..എന്റമ്മോ.!




                             പിടിച്ചതിലും വലുത് മാളത്തിലുണ്ടായിരുന്നു ..കണ്ടു നോക്ക്..
                                  സില്‍സില ഇതിന്റെ നാലയലത്ത് വരില്ല മാഷേ..
                                  ഇനി എന്തെല്ലാം കാണേണ്ടി വരും ഹെന്റമ്മോ ..
                                                അപാരം ..ഈ തൊലിക്കട്ടി ..

March 5, 2011

"ദൂരക്കാഴ്ചകള്‍ "

                             ചില ദൂരക്കാഴ്ച്ചകളില്‍ നമ്മുടെ ഭൂമി എത്ര മനോഹരമാണ് .
                                                           മേച്ചില്‍ പുറങ്ങള്‍ തേടി .


                                                       ഒരു പൂന്തോട്ടം പോലെ ..

February 18, 2011

"കാത്തിരിപ്പുണ്ട്.. ചില വന്‍കെണികള്‍ !"

മൂന്ന് ലക്ഷത്തി അമ്പതിനായിരം യുറോ അത്ര മോശപ്പെട്ട ഒരു സംഖ്യയൊന്നുമല്ല..
എങ്ങിനെ ഹരിച്ചു കിഴിച്ച് ഗുണിച്ചു  കൂട്ടിയാലും ഇന്ത്യന്‍ രൂപ  രണ്ടേക്കാല്‍ കോടിക്ക് മേലെ വരുമെന്ന കാര്യത്തില്‍ ഒരു പോലീസ്കാരനും സംശയതിന്നിടയുമില്ല,  സംഗതി എന്താണെന്നല്ലേ!പറയാം  ഇക്കഴിഞ്ഞ ജനുവരി 28 നാണ് എന്നെകൂടി കോടീശ്വരന്‍മാരുടെ പട്ടികയിലേക്ക് കൈപിടിച്ചുയര്‍ത്താനായി നമ്മുടെ ഫേസ്ബുക്ക് ട്രാന്‍സ്ഫര്‍ ഡിപ്പാര്‍ട്ട്മെന്റിന്‍റെ സി. ഇ. ഒ. മിസ്റ്റര്‍:  ലാറി പാകോയുടെ വകയായി സന്തോഷ വിവരം അറിയിച്ചു കൊണ്ടുള്ള ആ മെയില്‍ എനിക്ക് കിട്ടിയത്..
മെയില്‍ താഴെ കാണാം ..
ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ കൂലംകുത്തി ഓഴുകിയ ആനന്ദാശ്രുക്കളാല്‍ എന്‍റെ കണ്ണുകള്‍ മൂടപ്പെടുകയും ആനന്ദവീചികളാല്‍ ചെവികള്‍ കൊട്ടിയടക്കപ്പെടുകയും പരമാനന്ദം തൊണ്ടയെ ബാധിച്ചതിനാല്‍ മിണ്ടാട്ടം മുട്ടിപ്പോവുകയും ചെയ്തു.

ഈ സ്റ്റാര്‍ വിന്നര്‍ പ്രൈസിന് എന്നെക്കാള്‍ അര്‍ഹതയുള ഏതെങ്കിലും തൊരപ്പന്മാര്‍ കുഴിബോംമ്പോ അല്ലെങ്കിവേണ്ട ഒരു സാധാ  മെയില്‍ ബോംബെങ്കിലും വെച്ചെങ്കിലോ എന്ന അതിഭയങ്കരമായ ഭയപ്പാടിനാല്‍ വിവരം കൂടെകിടക്കുന്നവള്‍ പോലും അറിയാതെ ഞാന്‍ പരമരഹസ്യമായി സൂക്ഷിക്കുകയും വേണ്ടപ്പെട്ട രേഖകള്‍ ഒട്ടും സമയം കളയാതെ അതിലും രഹസ്യമായി  അയച്ചുകൊടുക്കുകയും ,  അതോടൊപ്പം മെയിലില്‍ കണ്ട ഫോണ്‍ നമ്പറിലേക്ക് രണ്ടു മിസ്സ് കോള്‍ വിടുകയും ചെയ്തുകൊണ്ട് മറുവിളിക്കും മറുപടിക്കുമായി  വേഴാമ്പലിനെ പോലെ കാത്തിരുന്നു, 
എന്റെ കണക്കുകൂട്ടലിന് പിഴവ് വരുത്താതെ കൃത്യനിഷ്ടയുടെ കാര്യത്തില്‍ താന്‍ ഒരു പണത്തൂക്കം മുമ്പിലാണെന്ന് അറിയിച്ചുകൊണ്ട് ലാറി പാകോയുടെ വിളി അഞ്ചു നിമിഷത്തിനകം എന്‍റെ മൊബൈലില്‍ എത്തിചേര്‍ന്നു  ഞാന്‍ ചെക്ക് കൈപറ്റാനായി തുടര്‍ന്ന് ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ച് ഉടനെ മെയില്‍ അയക്കുന്നതാണെന്ന് അദ്ദേഹം പാറയില്‍ കല്ലുരക്കുന്ന ശബ്ദത്തില്‍ അരുളിചെയ്തത് എനിക്ക് കുയില്‍ നാദം പോലെയാണ് കാതില്‍ വീണത്‌.
അതോടെ മനസ്സിലേക്ക് കടന്നുകയറ്റം നടത്തിയ ഈ കോടികള്‍ എപ്പോ കിട്ടും? എത്ര കിട്ടും?  എങ്ങിനെ കിട്ടും? എവടെ കിട്ടും?  എന്ന് തുടങ്ങിയ സംശയങ്ങളുടെ ഒരൊന്നൊന്നര കൂമ്പാരം നിവാരണം ചെയ്യാനായി ഞാന്‍ പത്തു മിനിറ്റുകള്‍ ഇടവിട്ട്‌ മിസ്റ്റര്‍ ലാറിക്ക് മിസ്കീന്‍ കോള്‍ ചെയ്യുകയും (ഈ വിളികള്‍ക്ക് പിന്നിലൊരു കഥയുണ്ട് അത് വഴിയെ പറയാം) വളരെ കൃത്യനിഷ്ഠതയോടെ എല്ലാ തവണയും അദ്ദേഹം തിരിച്ചു വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു ,  എനിക്ക് ചെക്ക് കൈമാറാനുള്ള എന്‍റെ ആരുമല്ലാത്ത ആ പത്തരമാറ്റ് തങ്കത്തില്‍ പൊതിഞ്ഞ മഹാന്‍റെ അതിനിതാന്തമായ അര്‍പ്പണബോധവും അത്യുല്‍കൃഷ്ടമായ ആത്മാര്‍ഥതയും കണ്ട്രാസത്തില്‍ കുണ്ട്രാസവും മറ്റും അനുഭവിച്ചറിഞ്ഞപ്പോള്‍ എനിക്ക് വീണ്ടും പത്തു മിനിറ്റുകള്‍  ഇടവിട്ട്‌ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ ഊറിവന്നുകൊണ്ടിരുന്നു .

എന്നാല്‍  രാത്രിഉറക്കം കളഞ്ഞു  ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കാനിരുന്നാല്‍ പിറ്റേന്ന് വെള്ളത്തില്‍ വീണ കോഴിയെപ്പോലെ ഓഫീസില്‍ തൂങ്ങിപ്പിടിച്ചു ഇരിക്കേണ്ടി വരുമെന്നറിയാവുന്നത്കൊണ്ട്  പിറ്റേദിവസം  പതിവുള്ള ഉച്ചയുറക്കം ഒഴിവാക്കി ആ സമയം മുഴുവന്‍ രണ്ടേക്കാല്‍ കോടി കയ്യില്‍ എത്തിച്ചേര്‍ന്നാല്‍ കാട്ടികൂട്ടേണ്ടതായ ആര്‍മ്മാദകരമായ കാര്യങ്ങളെ കുറിച്ച്  ഉച്ച സ്വപ്നം കാണുകയും  ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ആയിരുന്നു,  അങ്ങിനെ അഗാതമായ ചിന്തകളുടെ അനന്തര ഫലമായി ഉരുത്തിരിഞ്ഞു കിട്ടിയ ചില പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ മുന്നോടിയായി വളരെ വേണ്ടപ്പെട്ട നിലയില്‍ പണികൊടുക്കെണ്ടതായ ചില തങ്കപ്പെട്ട സ്വഭാവമുള്ള ആളുകളുടെയും , പിന്നെ മൂക്ക് കൊണ്ട് "ക്ഷ" "ണ്ണ" "ക്ര" "ശ്ച" "മ്മ"  എന്നൊക്കെ വരപ്പിക്കേണ്ട കുറെ മത്തങ്ങാ തലയന്മാരുടെയും ഒരു ലീസ്റ്റ് മനസ്സില്‍ കുറിച്ചിടുകയാണ് ആദ്യം ചെയ്തത്  ശേഷം  ചെക്ക് കൈപ്പറ്റിയാല്‍ ഉടനെ കമ്പനിയില്‍ കൊടുക്കാനായി റിസൈന്‍ ലെറ്റര്‍ എഴുതി റെഡിയാക്കി വെച്ചു ,നാട്ടില്‍   പണി നടന്നുകൊണ്ടിരിക്കുന്ന വെറും പതിനഞ്ചു ലഷ്കം ഉലുവേടെ തുക്കട കൂതറവീട്  അടിയോടെ തട്ടി മിനിമം ഒരു കോടിയുടെ ഒരു വീടിനു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും കൂടി  ചെയതുകഴിഞ്ഞപ്പോള്‍ മനസ്സിനു അല്‍പം ആശ്വാസമായി. (ഒരു പ്രവാസിമലയാളി എന്ന നിലക്ക് എനിക്കും ഒരു ബഡാ ഭവനമാണല്ലോ സര്‍വ്വ ധനാല്‍ പ്രധാനം) 
തൊട്ടടുത്ത ദിവസം  എന്‍റെ മെയിലിനു കിട്ടിയ മിസ്റ്റര്‍ ലാറി പെകോയുടെ മറുപടിക്കൊപ്പം കിട്ടിയ അപേക്ഷാ ഫോറം താഴെ..

എന്‍റെ കോടിയുടെ ഫണ്ട് വെസ്റ്റേണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ലിമിറ്റഡ് എന്ന ബേങ്കില്‍ നിക്ഷേപിച്ചിരിക്കുന്നു അത് അവിടെനിന്നും എന്‍റെ ബേങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്യാന്‍ വിവരങ്ങള്‍ പൂരിപ്പിച്ചു അയക്കണമെന്നും മെയിലിന്‍റെ രത്നച്ചുരുക്കം.
അതിനും ഒരു മിനിട്ട് പോലും വൈകിക്കാതെ ക്ഷടെന്നു ഞാന്‍ മറുപടി അയച്ചു, കോടികളുടെ കൈകാര്യമല്ലേ എന്‍റെ അനാസ്ഥ കൊണ്ട് ലാപ്സാവരുതല്ലോ? 
എന്തിനേറെ പറയുന്നു ഈ ലാറി പെകൊയുടെ ഒരു കാര്യം! ഒരു ചായകുടിച്ചു കഴിയുമ്പോഴേക്കും അയച്ചതിന്‍റെ മൂന്നര ഇരട്ടി സ്പീഡില്‍ മറുപടി കിട്ടി, കൂട്ടത്തില്‍ ബേങ്ക്‌ ചെയര്‍മാന്‍ ലോപസ് മാര്‍ട്ടിന്‍റെ വക നിര്‍ദേശവും  അവരുടെ ബേങ്കില്‍ താല്‍ക്കാലിക അക്കൌണ്ട് തുടങ്ങാനുള്ള നമ്പറും പാസ്‌വേഡും ബേങ്കിന്‍റെ സൈറ്റ്‌ അഡ്രസും കൂടെ..
ക്യുരിയോസിറ്റി കൊണ്ട് ഇരിക്കപ്പൊറുതി കിട്ടാതെ അപ്പൊത്തന്നെ ബേങ്ക് സൈറ്റില്‍ കയറി അക്കൌണ്ട് ഓപ്പണ്‍ ചെയ്തു , ആഹഹ..
എന്‍റെ പേരില്‍ അക്കൌണ്ട് റെഡി, അക്കൌണ്ടില്‍ രണ്ടരലക്ഷം യുറോ റെഡി, യുറോ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഓപ്ഷന്‍ റെഡി..മണി കൈപറ്റാന്‍ ഞാനും റെഡി ..പിന്നെ എന്തിനു  മടിച്ചു നില്‍ക്കണം !

 മൌസ് റെഡിയാക്കി മണി ട്രാന്‍സഫര്‍ ഓപ്ഷനില്‍ ക്ലിക്കിയതും മണി അതാ നീലനിറത്തില്‍ ഒരു ലൈനായി എന്റെ അക്കൌണ്ടിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുന്നു..ആഹഹ.. ഓഹോഹോ.. മേലാസകലം കുളിര് കോരിയിടുന്ന സുന്ദരമായ; നയനാനന്ദകരമായ കാഴ്ചക്ക് ഞാന്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കെ ...പെട്ടെന്ന് ആ ഒഴുക്ക് തടയണ കെട്ടിയത് പോലെ നിലച്ചു ,പിന്നെ അവിടെ എക്സ്ചേഞ്ച് കോഡ് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു പുതിയ വിന്‍ഡോ പൊങ്ങിവന്നു. ഞാന്‍ ഉടനെ ലാറിക്ക് മിസ്കീനടിച്ചു, അടുത്ത സെക്കന്റില്‍ മറുവിളി എത്തി , എക്സ്ചേഞ്ച് കോഡ് എങ്ങിനെ ലഭിക്കുമെന്ന് ഉടനെ മെയിലും കിട്ടി, അതുവരെ മിനക്കെട്ടതിനു കാര്യമുണ്ടായി എന്ന് സാരം എന്താണോ പ്രതീക്ഷിച്ചത് അതുതന്നെ..

രണ്ടേകാല്‍ കോടി ലഭിക്കാനുള്ള കോഡിനു മുടക്കേണ്ടത് വെറും ആയിരത്തി അഞ്ഞൂറ്റി അമ്പതു  യുറോ അഥവാ ഒരു ലക്ഷം രൂപ മാത്രം,  അത് കല്ലിവല്ലി എന്ന് കരുതി അയച്ചു കൊടുക്കാന്‍  കയ്യില്‍ സാധനം  വേണ്ടേ ! അത് കൊണ്ട് ഞാന്‍ വീണ്ടും മിസ്റ്റര്‍ ലാറിയെ മിസ്സടിച്ചു വിളിപ്പിച്ചു വിവരം പറഞ്ഞു ,  അത് വരെ എന്നെ വിളിക്കാന്‍ എന്ത് ചിലവായി എന്ന കാര്യവും ചോദിച്ചറിഞ്ഞു ,പത്തു ഡോളറോളം എന്ന മറുപടി കേട്ടപ്പോള്‍ വിഷമം തോന്നി മിനിമം ഒരു അമ്പതു ഡോളറിന്റെ പണിയെങ്കിലും കൊടുക്കണമെന്ന ഉദ്ദേശത്തോടെ ഒരു പാട് സംശയങ്ങള്‍ ചോദിച്ചു മിസ്സടിച്ചു വിളിപ്പിച്ചത് ലക്‌ഷ്യം കണ്ടില്ലല്ലോ എന്ന വിഷമം, പിന്നെ ഞങ്ങള്‍ ഇന്ത്യന്‍സിനെ കുറിച്ച് പ്രത്യേകിച്ച് മലയാളീസിനെ കുറിച്ച് ആയാള്‍ക്കു എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ തിരുത്തിക്കൊള്ലാനും ഇതിലും കൂടുതല്‍ കോളുകള്‍ വിളിപ്പിച്ചും മറ്റുമായി പണിതരാന്‍ എന്നെക്കാള്‍ മിടുക്കരായവര്‍ ഒരു പാട് പേര്‍ ന്യൂ ജനറഷനില്‍ കാണുമെന്ന മുന്നറിയിപ്പും വെച്ച് കീറി കൊടുത്തു, കൂട്ടത്തില്‍ അപ്പോള്‍ നാവിന്‍ തുമ്പില്‍ എത്തിയ പച്ച മലയാളത്തിലുള്ള ഒരഞ്ചാറ് @*#@ കൂടി പറഞ്ഞുകഴിഞ്ഞപ്പോള്‍ മന്സ്സിനെന്തോ പറഞ്ഞറിയിക്കാനാവാത്തോരു ആശ്വാസം അനുഭവപ്പെട്ടു ..

ഈ കോന്തപ്പന്മാര്‍ നമ്മളെ ക്കുറിച്ച് എന്ത് മാങ്ങാത്തൊലിയാണാവോ ധരിച്ചുവെച്ചിരിക്കുന്നത്?  മൂന്നര ലക്ഷം യുറോ എന്ന് കേള്‍ക്കുമ്പോഴേക്കും മൂക്കും കുത്തി വീഴുമെന്നോ?
അവന്മാരുടെ അമ്മൂമ്മമാരെ കെട്ടിക്കാനുള്ള കൂടോത്രോം കുന്ത്രാണ്ടോം പഠിച്ചു ഡിഗ്രി എടുത്തവരാണ് ഞമ്മളെന്ന കാര്യമുണ്ടോ ഈ എമ്പോക്കികള്‍ അറിയുന്നു!. ഈ പരനാറികളായ കാലമാടന്മാര്‍ പണ്ടാറമടങ്ങിപ്പോട്ടെ എന്ന ഒരു ഉഗ്രശാപം ഞാന്‍  കൊടുക്കുന്നു ഏല്‍ക്കുന്നെങ്കില്‍ ഏല്‍ക്കട്ടെ, അല്ല പിന്നെ .
പിന്‍കുറിപ്പ് : ഇതുവരെ ഇക്കാര്യം വായനാ സുഖത്തിനായി ഒരല്‍പം നര്‍മ്മം കലര്‍ത്തി പറഞ്ഞെങ്കിലും  ഈ പോസ്റ്റിനു പിന്നില്‍ മറ്റൊരു ചെറിയ ഉദ്ദേശവും കൂടിയുണ്ട്.

ഇരുപത്തിഒന്നാം നൂറ്റാണ്ടെന്ന കലികാലത്തിലും വല്യേതായ ഈ കാലത്ത് കപ്പല്കണക്കിന് മില്യന്‍റെ അഴിമതിനടത്തുന്ന ചതിയന്മാരും, തല്ലിക്കൊന്നായാലും കാര്യം സാധിക്കാന്‍ മടിക്കാത്ത സ്ത്രീ ലമ്പടന്മാരും അവരുടെ പിണിയാളുകളായ കൂട്ടിക്കൊടുപ്പുകാരും, അത്യുന്നതങ്ങളില്‍ വിഹരിക്കുന്ന രാഷ്ട്രീയ; വര്‍ഗീയ ഹിജഡകളായ വമ്പന്‍ ഗുണ്ടകളും , രാജ്യത്തിന്‍റെ നിയമസംഹിതകളെപ്പോലും തകിടം മറിച്ച് നാടിനെ കുട്ടിച്ചോറാക്കുന്ന പക്കാ ക്രിമിനലുകളായ തെണ്ടിക്കൂട്ടങ്ങളും ഭയലേശമന്യേ വെട്ടി വിലസുന്ന ഈ ഭൂഗോളത്തില്‍ ഇന്റര്‍നെറ്റിന്‍റെ അനന്ത സാധ്യതകളെ ചൂഷണം ചെയ്ത് അതിലൂടെ സഹജീവികളെ എങ്ങിനെയൊക്കെ വഞ്ചിക്കാം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്‌ എടുത്തവരും ഇനിയും ഗവേഷണങ്ങള്‍ തുടര്‍ന്ന്കൊണ്ടിരിക്കുന്നവരുമായ കുറേ പണ്ടാറക്കാലന്മാരുണ്ട്, തൊണ്ണൂറ്റി ഒമ്പതെ മുക്കാല്‍ അരക്കാല് ശതമാനം കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കരുക്കള്‍ നീക്കി മനുഷ്യരെ കരുതിക്കൂട്ടി പറ്റിക്കാനായി തക്കം പാത്തിരിക്കുകയാണ് ഈ കൊണാപ്പന്മാര്‍.. 
  മെയിലായും, എസ് എം എസ്സായും, ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ സൈറ്റുകള്‍ വഴിയും ഇത്തരം ഒരു പാട് ചൂണ്ടകളും കോര് വലകളും നമ്മെ കെണിയിലാക്കാനെത്തുന്നുണ്ട് , എന്തൊക്കെ പ്രലോഭാനങ്ങള്‍ ഉണ്ടായാലും മനസ്സ് ഒരല്‍പം പോലും ചഞ്ചലപ്പെടാതിരിക്കാനും  ഒരു കാലണ പോലും നമുക്ക് നഷടപ്പെടാതിരിക്കാനും ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് ഒരു എളിയ മുന്നറിയിപ്പ്‌ എന്റേതായി,  അത്ര തന്നെ..